Wednesday, September 22, 2010

കോമൺവെൽത്ത് ഗെയിംസ്-പാഴാക്കിയ സുവർണ്ണാവസരം


കോമൺവെൽത്ത് ഗെയിംസ് വിവാദം മുറുകുകയാണ്. ഗെയിംസിന്റെ പേരിലുള്ള അഴിമതിയും കുടിയൊഴിപ്പിക്കലുകളും തൊഴിലാളി ചൂഷണവും വെളിച്ചത്ത് വന്നു കഴിഞ്ഞു. ഇന്ത്യ കോമൺവെൽത്ത് ഗെയിംസ് നടത്തേണ്ടിയിരുന്നില്ല എന്ന മുൻ കേന്ദ്ര കായികമന്ത്രി മണി ശങ്കർ അയ്യരുടെ പ്രസ്താവന വിവാദമായി. കോമൺവെൽത്ത് ഗെയിംസ് , ഒളിമ്പിക്സ് മുതലായ ലോകകായികമേളകൾ നിരോധിക്കണമെന്ന് പോലും പല വിചക്ഷണന്മാരും അഭിപ്രായപ്പെട്ടു.
കോമൺവെൽത്ത് ഗെയിംസ് നിരോധിക്കുന്നത് കടുത്ത നടപടിയാകും. കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ ചെലവഴിച്ച 35000 കോടി രൂപ പാഴ്ചെലവ് തന്നെ.പക്ഷെ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗെയിംസ് മനോഹരമാക്കുന്നത് അഭിമാനപ്രശ്നമാണ്. അതിന്, ഇത്രയും തന്നെ ചെലവഴിക്കേണ്ടിവരും. കോമൺവെൽത്ത് ഗെയിംസ് യഥാർഥത്തിൽ നാം പാഴാക്കിയ സുവർണ്ണാവസരമായിരുന്നു.നമ്മുടെ ഭരണകൂടം കുറച്ചുകൂടി തല പുകച്ചിരുന്നെങ്കിൽ ഒരു ‘വെള്ളാന’ എന്നതിനു പകരം വികസനത്തിലേക്കുള്ള പാതയായി നമുക്ക് ഗെയിംസിനെ മാറ്റിയെടുക്കാമായിരുന്നു.

പാഴാക്കിയ സുവർണ്ണാവസരം
ഡെൽഹി പോലെയൊരു വൻ നഗരത്തെ കോമൺവെൽത്ത് ഗെയിംസിന്റെ വേദിയാക്കാൻ തീരുമാനിച്ചതാണ് നമ്മുടെ ഭരണകൂടത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്
2002-ൽ ബ്രിട്ടനിലെ മാഞ്ചസ്റ്ററിൽ വച്ച് നടന്ന കോമൺവെൽത്ത് ഗെയിംസാണ് നമുക്ക് പാഠമാകേണ്ടിയിരുന്നത്. ബ്രിട്ടനിലെ തുണി വ്യവസായം തകർന്നതോടെ, തുണിവ്യവസായത്തിന്റെ കേന്ദ്രമായിരുന്ന മാഞ്ചസ്റ്ററും ക്ഷയിച്ചു. അതോടെ, അവിടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും നടമാടി. ആ നഗരത്തെ പുനരുജ്ജീവിപ്പിച്ചത് അവിടെ നടന്ന കോമൺവെൽത്ത് ഗെയിംസാണ്. ഗെയിംസ് തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. വ്യവസായപുരോഗതിയ്ക്കാവശ്യമായ കെട്ടിടങ്ങളും മറ്റും അവിടെ ഉയർന്നുവന്നു.ഇപ്പോൾ മാഞ്ചസ്റ്റർ യൂറോപ്പിലെ ഏറ്റവും ഉയർന്ന ജീവിതനിലവാരമുള്ള നഗരങ്ങളിലൊന്നാണ്.
നാം മാഞ്ചസ്റ്ററിന്റെ പാത പിന്തുടർന്നിരുന്നെങ്കിൽ, അത് അവികസിത പ്രദേശങ്ങളെ വികസനത്തിന്റെ പന്ഥാവിലേക്കുയർത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്കുള്ള കുതിച്ചുചാട്ടമായേനെ. ആധുനിക വികസനം കടന്നുചെന്നിട്ടില്ലാത്ത എത്രയോ പ്രദേശങ്ങൾ ബീഹാർ, രാജസ്ഥാൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലുണ്ട്. അവിടെ ഗെയിംസ് നടത്തിയിരുന്നെങ്കിൽ ആ പ്രദേശങ്ങളും വികസനത്തിന്റെ പന്ഥാവിലേക്കുയർന്നേനെ. ഇത്രയും പേരെ കുടിയൊഴിപ്പിക്കേണ്ടിയും വരില്ലായിരുന്നു. ഡെൽഹിയിൽ കോമൺവെൽത്ത് ഗെയിംസ് നടത്തുക വഴി ഭരണകൂടത്തിന്റെ സംഘാടകർ എന്ന നിലയിലുള്ള അപചയമാണ് പുറത്തുവന്നിരിക്കുന്നത്.

കോമൺവെൽത്ത് ഗെയിംസ് വിജയിക്കാതിരിക്കട്ടെ
ഡെൽഹിയിൽ വച്ച് നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ് വിജയിക്കാതിരിക്കട്ടെ എന്നതാണ് ഒരു ഭാരതീയൻ എന്ന നിലയിൽ എന്റെ ആഗ്രഹം. കാരണം, കോമൺവെൽത്ത് ഗെയിംസ് വിജയിച്ചാൽ, വൈകാതെ നമ്മുടെ രാജ്യം ഒളിമ്പിക്സിന് വേദിയാകും. മുൻപ് സംഭവിച്ച പിഴവുകളിൽ നിന്ന് പാഠം പഠിക്കാത്ത നമ്മുടെ ഭരണകൂടം മാഞ്ചസ്റ്റർ മാതൃക പിന്തുടരാതെ വീണ്ടും നമ്മുടെ ഭരണകൂടം ഡെൽഹിയെത്തന്നെ ഒളിമ്പിക്സിന്റെ വേദിയായി സ്വീകരിക്കും. അങ്ങനെ സംഭവിച്ചാൽ, കോണാട്ട് പ്ലേസും ചാണക്യപുരിയും ഒന്നുമില്ലാത്ത ഡെൽഹിയായിരിക്കും ഭാവിയിൽ കാണേണ്ടിവരിക.

Sunday, September 5, 2010

വിദേശ സർവ്വകലാശാലകൾക്കുള്ള തുറന്ന വാതിലിലൂടെ കടന്നുവരാൻ പോകുന്നത്



വിദ്യാഭ്യാസ അവകാശ നിയമം, CBSE പത്താം ക്ലാസ് പരീക്ഷയിലെ ഗ്രേഡിങ്ങ് സമ്പ്രദായം മുതലായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക വഴി യു.പി.എ സർക്കാർ തങ്ങളുടെ ലക്ഷ്യം ഇന്ത്യൻ പ്രാഥമിക വിദ്യാഭ്യാസമേഖലയെ അഴിച്ചുപണിയുക എന്നതാണെന്ന് തെളിയിച്ചു കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസമേഖലയെയും ‘വെറുതെ വിടില്ലെ’ന്ന ദൃഢനിശ്ചയം കേന്ദ്രസർക്കാരിനുണ്ടെന്ന് തോന്നിപ്പിക്കുന്നതാണ് വിദേശസർവ്വകലാശാലകൾക്ക് ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്തേയ്ക്കുള്ള വാതിൽ തുറന്ന് കൊടുക്കാനുള്ള അതിന്റെ പുതിയ പദ്ധതി. മെയ് മൂന്നിന് പാർലമെന്റിൽ അവതരിപ്പിച്ച ഈ ബിൽ പ്രാബല്യത്തിൽ വരാൻ പാർലമെന്റിൽ വോട്ടിനിടുകയും പാസ്സാകുകയും ചെയ്താൽ മാത്രം മതി. വിദ്യാഭ്യാസ അവകാശ നിയമത്തിലൂടെ ഏവർക്കും വിദ്യാഭ്യാസം എന്ന ലക്ഷ്യത്തെ കൈവരിക്കാൻ ശ്രമിച്ച കേന്ദ്രസർക്കാർ ഈ പദ്ധതിയിലൂടെ ആ ലക്ഷ്യത്തിൽ നിന്നും ഒരടി പിന്നോട്ടു പോകുകയാണ് ചെയ്തത്. ഗുണമേന്മയുള്ള ഉന്നതവിദ്യാഭ്യാസം സമ്പന്നന്റെ മാത്രം സ്വത്താക്കി തീർക്കാനുള്ള ഒരു ശ്രമമാണ് ഈ പദ്ധതി. വൈദേശികമായതെന്തും മുള്ളോടെ വിഴുങ്ങാൻ തയ്യാറുള്ള ഇന്ത്യൻ ഉന്നത മദ്ധ്യവർഗത്തെ പ്രീണിപ്പിക്കുക എന്നൊരു ലക്ഷ്യം കൂടി ഈ ബില്ലിനുണ്ട്.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഇന്നത്തെ അവസ്ഥ

ഒന്നേകാൽക്കോടി വിദ്യാർഥികൾ ആശ്രയിക്കുന്ന നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം വിദ്യാർഥികളുടെ എണ്ണത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ മൂന്നാംസ്ഥാനത്താണ്.പക്ഷെ,18 മുതൽ 24 വയസ്സ് വരെ പ്രായമുള്ള ഇന്ത്യൻ യുവാക്കളുടെ വെറും ഏഴര ശതമാനമാണ് ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുന്നത്. എന്നാൽ മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഇത് ശരാശരി 15 ശതമാനമാണ്.ഒപ്പം, പത്താം ക്ലാസ്-പന്ത്രണ്ടാം ക്ലാസ് പരീക്ഷകളിലെ വിജയശതമാനം അനുവർഷം വർദ്ധിച്ചുവരുന്നു. ഇത് സൂചിപ്പിക്കുന്നത്, ഇപ്പോഴുള്ളതിന്റെ ഇരട്ടിയെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരും വർഷങ്ങളിൽ ആവശ്യ മായിവരും എന്നാണ്.
ഉന്നതവിദ്യാഭ്യാസരംഗത്തെ നിലവാരത്തകർച്ച ഇതിലും ഗൌരവമേറിയ പ്രശ്നമാണ്. ഐ.ഐ.ടിയും ഐ.ഐ.എമ്മും ഒഴികെയുള്ള ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങൾ ഒന്നും തന്നെ അന്താരാഷ്ട്ര റാങ്കിങ്ങിൽ ഉൾപ്പെടുന്നില്ല.വെറും ഗുമസ്തന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷുകാർ ആവിഷ്കരിച്ച അതേ പാഠ്യപദ്ധതിയാണ് പല ഇന്ത്യൻ സർവ്വകലാശാലകളും ഇപ്പോഴും പിന്തുടരുന്നത്.

പദ്ധതിയുടെ പ്രധാന സവിശേഷതകൾ

2000-ൽ വാജ്പെയ് സർക്കാർ വിദ്യാഭ്യാസ രംഗത്ത് നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുക വഴി വിദ്യാഭ്യാസ രംഗത്തേക്കുള്ള വാതിൽ വിദേശികൾക്കായി പകുതി തുറന്ന് കൊടുത്തു. വിദ്യാഭ്യാസ രംഗത്തെ ഉദാരവൽക്കരണം പൂർത്തിയാക്കുന്നതാണ് കേന്ദ്രസർക്കാരിന്റെ ഈ പദ്ധതി.
ഈ പദ്ധതിയനുസരിച്ച് 11 ദശലക്ഷം ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ തയ്യാറുള്ള ഏത് വിദേശസർവ്വകലാശാലയ്ക്കും ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാം.ഇവിടെ പഠിക്കുന്നവർക്ക് അതത് സർവ്വകലാശാലകൾ തന്നെ ബിരുദവും ഡിപ്ലോമായും നൽകും. ഇവ ഇന്ത്യൻ സർവ്വകലാശാലകൾ നൽകുന്ന ബിരുദത്തിനും ഡിപ്ലോമായ്ക്കും തുല്യമായി പരിഗണിക്കും. വ്യവസ്ഥയനുസരിച്ച്, വിദേശ സർവ്വകലാശാലകൾക്ക് ഇന്ത്യയിലെ ക്യാമ്പസിൽ നിന്നും ലഭിക്കുന്ന ലാഭം വിദേശത്തേക്ക് കടത്താൻ പാടില്ല. അത് ഇന്ത്യൻ ക്യാമ്പസിന്റെ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്ന് ഈ നിയമം അനുശാസിക്കുന്നു. വിദേശ സർവ്വകലാശാലകളുടെ ഇന്ത്യൻ ക്യാമ്പസുകൾ ഈടാക്കുന്ന ഫീസ്, സീറ്റ് സംവരണം തുടങ്ങിയ വിഷയങ്ങളിൽ സർക്കാർ ഇടപെടില്ല. വിദേശ സർവ്വകലാശാലകൾക്ക് അവർക്കിഷ്ടമുള്ള സിലബസ് പിന്തുടരാം. അവർക്കിഷ്ടമുള്ള ആരെയും അധ്യാപകരാക്കാം.ഈ വിഷയങ്ങളിലും സർക്കാർ കൈ കടത്തില്ല.ഇങ്ങനെ ഈ ബിൽ സർക്കാരിനെ ഒരു ഭരണകേന്ദ്രം എന്ന സ്ഥാനത്തുനിന്നും ഒരു അതിഥേയൻ എന്ന നിലയിലേക്ക് തരം താഴ്ത്തുന്നു.
ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ നിലവാരം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതി പ്രാവർത്തികമാക്കാ‍ൻ ബുദ്ധിമുട്ടാണ്. ഇനി, അത് നടപ്പിലായാൽ ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ രംഗത്തെത്തന്നെ ‘പൊളിച്ച’ടുക്കുന്ന ഫലങ്ങളായിരിക്കും അത് സൃഷ്ടിക്കുക.

ഈ പദ്ധതി നടപ്പിലാവില്ല്ല്ല

വിദേശസർവ്വകലാശാ‍ലകൾ നമ്മുടെ നാട്ടിൽ വരുന്നത് നാം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് എന്നത് ഈ പദ്ധതി തയ്യാറാക്കിയവരുടെ മിഥ്യാധാരണ മാത്രമാണ്. മറ്റ് രാജ്യങ്ങളും ഉന്നതവിദ്യാഭ്യാസമേഖലയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട് (സാമ്പത്തികപ്രശ്നങ്ങളുൾപ്പടെ).അതുകൊണ്ട്, വിദേശസർവ്വകലാശാലകൾ ഇന്ത്യയിൽ വരുന്നത് അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായിരിക്കും.അതിനാൽ, ഇന്ന് സർവ്വകലാശാലകളുടെ ലക്ഷ്യം വിജ്ഞാന വ്യാപനം മാത്രമല്ല. പ്രധാനമായും അവരുടെ കണ്ണ് ലാഭത്തിലാണ്.ഈ പദ്ധതിയിലെ ഒരു പ്രധാന വ്യവസ്ഥ, വിദേശസർവ്വകലാ‍ശാലകളുടെ ഇന്ത്യൻ ക്യാമ്പസുകളിൽ നിന്നും ലഭിക്കുന്ന ലാഭം വിദേശമണ്ണിലേക്ക് കടത്താൻ പാടില്ല എന്നതാണെന്ന് പ്രതിപാദിച്ചല്ലോ. ഭാവിയിൽ, വിദേശസർവ്വകലാശാലകളുടെ മേലുള്ള ഇന്ത്യൻ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാണെങ്കിൽ,ലാഭം കിട്ടാത്തതിനാൽ വിദേശസർവ്വകലാശാലകളൊന്നും തന്നെ ഇവിടെ ക്യമ്പസ് തുടങ്ങില്ല. മറിച്ചാണെങ്കിൽ, വിദ്യാഭ്യാസക്കച്ചവടമായിരിക്കും ഇവിടെ അരങ്ങേറുക.
മാത്രമല്ല,ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങണമെങ്കിൽ സാമാന്യം വലിയ തുകയായ 11 ദശലക്ഷം ഡോളർ മുടക്കണം എന്ന വ്യവസ്ഥയും വിദേശസർവ്വകലാശാലകളെ നിരുത്സാഹപ്പെടുത്താൻ സാദ്ധ്യതയുണ്ട്.

ഈ പദ്ധതി നടപ്പിലായാൽ!

ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശത്ത് പോകാതെ തന്നെ അന്തർദേശീയ നിലവാരമുള്ള സർവ്വകലാശാലകളിൽ നിന്ന് ബിരുദവും ഇതര യോഗ്യതകളും നേടാൻ സഹായിക്കുന്ന ഒരു പദ്ധതിയാണ് പ്രഥമ ദൃഷ്ടിയിൽ ഇത്. പക്ഷേ സൂക്ഷ്മ ദൃഷ്ടിയിൽ , ഗുണത്തെക്കാളേറെ ദോഷമാണ് ഈ പദ്ധതി നടപ്പിലായാൽ സംഭവിക്കുക എന്ന് മനസ്സിലാക്കാം.
വിദ്യാഭ്യാസത്തെ ഇറക്കുമതി ചെയ്യാവുന്ന ഒരു ചരക്കായി കാണുന്നു എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ പിഴവ്.വിദ്യാഭ്യാസം പണം മുടക്കി സ്വന്തമാക്കാവുന്ന ചരക്കല്ല. മറിച്ച് അതൊരു സാമൂഹ്യ പ്രക്രിയയാണ്. അതുകൊണ്ട്, അതൊരിക്കലും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യേണ്ട ഒന്നല്ല. മറിച്ച്, നാം തന്നെ സ്വപ്രയത്നത്താൽ സമ്പാദിക്കേണ്ട ഒരു നിധിയാണ്. ഈ വസ്തുത പാടെ വിസ്മരിച്ചതാണ് ഈ പദ്ധതി രാജ്യതാല്പര്യങ്ങൾക്ക് വിരുദ്ധമായിത്തീരുന്നത്.
ഇന്ന് ഒരു ലക്ഷത്തിൽ പരം ഇന്ത്യൻ വിദ്യാർഥികൾ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്നു. വിദേശസർവ്വകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി നൽകിയാൽ ഇന്ത്യൻ വിദ്യാർഥികൾ വിദേശത്ത് പോകില്ലെന്നും അതുവഴി ഇന്ത്യ നേരിടുന്ന ഒരു പ്രമുഖ പ്രശ്നമായ പ്രതിഭാശാലികളുടെ ഒഴുകിപ്പോക്ക് (മസ്തിഷ്കച്ചോർച്ച) പരിഹരിക്കാനാകഉമെന്നുമാണ് ഈ നയത്തിന്റെ വക്താക്കളായ വിദ്യാഭ്യാസ വിചക്ഷണന്മാർ വാദിക്കുന്നത്. ഈ വാദം പൊള്ളയാണെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.ഇപ്പോൾ ഉപരിപഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാർഥികളുടെ മുഖ്യ ലക്ഷ്യം വിദ്യാഭ്യാസമല്ല. വിദേശത്ത് ലക്ഷങ്ങൾ മാസശമ്പളമുള്ള ഉദ്യോഗമാണ് അവരുടെ ലക്ഷ്യം.അതിനാൽ,ലോകത്തിലെ ഏറ്റവും മികച്ച വിദേശസർവ്വകലാശാല ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങിയാൽ പോലും മസ്തിഷ്കച്ചോർച്ച എന്ന പ്രതിഭാസത്തെ തടഞ്ഞുനിർത്താൻ അതിനു കഴിയില്ല എന്നത് സ്പഷ്ടമാണ്.
വിദേശസർവ്വകലാശാലകളുടെ ഇന്ത്യൻ ക്യാമ്പസ് സ്വകാര്യ മേഖലമേഖലയുടെ പരിധിയിലാണ് പെടുക. വിദ്യാഭ്യാസ രംഗം സ്വകാര്യ മേഖലയെ ഏല്പിച്ചാൽ വിദ്യാഭ്യാസത്തിന്റെ നിലവാ‍രം ഉയരും എന്നത് ഒരു മിഥ്യാധാരണയാണ്. മറിച്ച്, അതിന് മൂല്യശോഷണം സംഭവിക്കുകയാണ് പതിവ്. സ്വാശ്രയകോളേജ് എന്ന ലേബലിന് പിന്നിൽ നടക്കുന്നത് നഗ്നമായ വിദ്യാഭ്യാസക്കച്ചവടമാണ്. സ്വാശ്രയകോളെജുകൾ എന്തെങ്കിലും വില്പനച്ചരക്കാക്കാതിരിക്കുന്നുണ്ടെങ്കിൽ അത് യു.ജി.സി എന്ന പേരിൽ സർക്കാർ ഇടപെടൽ ഉള്ളതുകൊണ്ട് മാത്രമാണ്. വിദേശസർവ്വകലാശാലകൾ അനുവദിക്കുന്നതിന് മുൻപ് അവയെ നിയന്ത്രിക്കാനുള്ള ഒരു സംവിധാനവും സർക്കാർ ഇതുവരെ ഒരുക്കിയിട്ടില്ല. ഇനി ഒരുക്കുമെന്ന് കരുതാനും വയ്യ. കാരണം, ബില്ലിലെ ഒരു വകുപ്പുപ്രകാരം, നിയമം പ്രാബല്യത്തിൽ വന്ന് രണ്ട് വർഷത്തിനുള്ളിൽ മാത്രമേ സർക്കാരിന് ഭേദഗതിയ്ക്ക് അവകാശമുള്ളൂ. ഈ രണ്ട് വർഷ കാലാവധിയ്ക്കുള്ളിൽ തന്നെ, നിലവിലുള്ള വകുപ്പുകളെ വ്യാഖ്യാനിക്കുന്ന തരത്തിലുള്ള ഭേദഗതികൾ മാത്രമേ നടത്താവൂ എന്നും പുതിയ വകുപ്പുകൾ കൂട്ടിച്ചേർക്കാൻ സർക്കാരിന് അവകാശമില്ലെന്നും ബിൽ പ്രസ്താവിക്കുന്നു. ഈ വകുപ്പുകൾ, വിദേശസർവ്വകലാശാല എന്ന ലേബലിന്റെ മറവിൽ നഗ്നമായ വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ബഹുരാഷ്ട്രക്കുത്തകകളെ സഹായിക്കാനുള്ളതാണ് സർക്കാരിന്റെ പുതിയ നിയമനിർമ്മാണം എന്ന് തെളിയിക്കുന്നു.
രണ്ട് സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരം രണ്ടിന്റെയും നിലവാരം വർദ്ധിപ്പിക്കുമെന്നതാണല്ലോ നിയോ-ലിബറൽ കാഴ്ചപ്പാട്. ഈ കാഴ്ച്ചപ്പാടുള്ള വിദ്യാഭ്യാസവിചക്ഷണന്മാരുടെ അഭിപ്രായത്തിൽ വിദേശസർവ്വകലാശാലകളുടെ കടന്നുവരവ് ദേശീയ സർവ്വകലാശാലകളും വിദേശസർവ്വകലാശാലകളും തമ്മിലുള്ള മത്സരത്തിലേക്ക് വഴി തെളിയ്ക്കുമെന്നും ആ മത്സരം ദേശീയസർവ്വകലാശാലകളുടെ ഉന്നമനത്തിലേക്ക് നയിക്കുമെന്നും വാദിക്കുന്നു. പക്ഷേ, നാം മനസ്സിലാക്കേണ്ട ഒരു വസ്തുത, ഈ മത്സരം ശക്തമായ വിദേശസർവ്വകലാശാലകളും ദുർബ്ബലമായ ദേശീയ സർവ്വകലാശാലകളും തമ്മിലായിരിക്കുമെന്നതാണ്.ഇത്തരമൊരു മത്സരത്തിൽ ദുർബ്ബലമായ കക്ഷി പരാജയപ്പെടുമെന്നത് പ്രകൃതിനിയമമാണ്. ഈ പരിപ്രേക്ഷ്യത്തിൽ നോക്കുമ്പോൾ, വിദേശസർവ്വകലാശാലകളുടെ കടന്നാക്രമണത്തിൽ(അഥവാ മത്സരത്തിൽ) ദേശീയ സർവ്വകലാശാലകളുടെ ആണിക്കല്ലിളകാനാണ് സാധ്യത. എങ്ങനെയെന്ന് പരിശോധിക്കാം.ഇന്ത്യൻ സർവ്വകലാശാലകൾ നേരിടുന്ന പ്രധാന പ്രതിസന്ധി പ്രഗൽഭരായ അധ്യാപകരുടെ ദൌർലഭ്യമാണ്. വിദേശസർവ്വകലാശാലകൾ ഇന്ത്യൻ ക്യാമ്പസുകൾ കൂടി തുടങ്ങുമ്പോൾ ഈ പ്രശ്നം രൂക്ഷമാകും. അപ്പോൾ, കൂടുതൽ പണമുള്ള വിദേശസർവ്വകലാശാലകൾ,പ്രതിഭാധനരായ അധ്യാപകരെ മുഴുവൻ റാഞ്ചിക്കൊണ്ടുപോകും.ബാക്കി വരുന്ന യോഗ്യതയും ആത്മാർഥതയും കുറഞ്ഞ പഠിപ്പിക്കാ‍നറിയില്ലാത്ത അധ്യാപകരെക്കൊണ്ട് ഇന്ത്യൻ സർവ്വകലാശാലകൾ തൃപ്തിപ്പെടേണ്ടിവരും. കൂടുതൽ പണം അധ്യാപകർക്ക് നല്കേണ്ടിവരും എന്നതിനാൽ വിദേശസർവ്വകലാശാലകൾ വിദ്യാർഥികളെ കൊള്ളയടിക്കും (അല്ലെങ്കിലും കൊള്ളയടിക്കും). അതിനാൽ, ധനികർക്ക് മാത്രമേ ഉയർന്ന നിലവാരത്തിലുള്ള വിദേശസർവ്വകലാശാലകളിൽ പഠിക്കാനാകൂ എന്ന അവസ്ഥ സംജാതമാകും.ദരിദ്രർ താഴ്ന്ന നിലവാരത്തിലുള്ള ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കേണ്ടിവരും.
കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ തകർച്ചയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടന്നുവരുന്ന സംവാദങ്ങൾ ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ സംഭവിച്ച സ്വകാര്യ സ്കൂളുകളുടെ കടന്നുകയറ്റമാണ് പൊതുവിദ്യാഭ്യാസമേഖലയുടെ തകർച്ചയ്ക്ക് നിദാനം. അതിനു മുൻപ് ദരിദ്രജനവിഭാഗങ്ങളും,മധ്യവർഗ്ഗത്തിന്റെ താഴ്ന്ന ശ്രേണിയിൽ പെട്ടവരും ഒരേപോലെ പൊതുവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കളായിരുന്നു. പക്ഷേ, സ്വകാര്യ മേഖലയുടെ കടന്നുകയറ്റത്തോടെ, മദ്ധ്യ-ഉപരിവർഗ്ഗ പൊതു വിദ്യാലയങ്ങളോട് വിട പറഞ്ഞതോടെ, പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്താനുള്ള പൊതുസമൂഹത്തിന്റെ സമ്മർദ്ദം തീരെ നേർത്തുപോയി. പൊതുവിദ്യാഭ്യാസമേഖലയ്ക്ക് സംഭവിച്ച ഈ അപചയം വിദേശസർവ്വകലാശാലകളുടെ കടന്നുവരവോടെ ദേശീയസർവ്വകലാശാലകൾക്കും സംഭവിക്കാൻ സാധ്യതയുണ്ട്. ദേശീയസർവ്വകലാശാലകൾ ദരിദ്രന്റെ മാത്രം അഭയകേന്ദ്രമായിത്തീരുന്നതോടെ ‘നമ്മുടെ കുട്ടികൾക്ക് വേണ്ടാത്ത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നാം എന്തിന് ശ്രദ്ധിക്കണം’ എന്ന് ഇപ്പോഴത്തെ പ്രധാന സമ്മർദ്ദ ഗ്രൂപ്പായ മധ്യവർഗ്ഗ മാതാപിതാക്കൾ ചോദിച്ചു തുടങ്ങും. ദരിദ്രന് സമ്മർദ്ദം ചെലുത്താനുള്ള ശക്തി ഇല്ലാത്തതിനാൽ, ദേശീയ സർവ്വകലാശാലകൾക്ക് വേണ്ടി സമ്മർദ്ദ ഗ്രൂപ്പുകൾ ഇല്ലാതാകും. അതോടെ, വിദ്യാഭ്യാസത്തോടുള്ള സർക്കാരിന്റെ അവഗണന രൂക്ഷമാകാനാണ് സാധ്യത. അതുകൊണ്ട്, വിദ്യാഭ്യാസകാര്യത്തിലും ദരിദ്രരും ധനികരും തമ്മിലുള്ള വിടവ് വർദ്ധിപ്പിക്കുന്ന, ജനതയുടെ സ്വത്തായ സർക്കാർ സർവ്വകലാശാലകളുടെ നിലവാരം തകർത്തുകളയുന്ന ഇത്തരമൊരു പദ്ധതി നമുക്ക് ആവശ്യമോ?

കടന്നുവരാൻ പോകുന്ന വിദേശസർവ്വകലാശാലകളുടെ നിലവാരവും പരിശോധിക്കപ്പെടേണ്ടതാണ്. ഇന്ത്യൻ സർവ്വകലാശാലകളുടെ നിലവാരത്തിന്റെ പത്തിലൊന്ന് നിലവാരം പോലുമില്ലാത്ത, വെറും വിദ്യാഭ്യാസക്കച്ചവടക്കാരും കടന്നുവരാം.നിലവാരം പുലർത്താത്ത ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ത്യയിൽ മാത്രമല്ല വിദേശത്തുമുണ്ട്. ആസ്ത്രേലിയയിലെ ഒരു കോളേജിന് നിലവാരം പുലർത്താത്തത് മൂലം അംഗീകാരം നഷ്ടമായി എന്ന ഈയിടെ പുറത്തുവന്ന വാർത്ത തന്നെ ഇതിനുള്ള തെളിവ് .ഇന്ത്യൻ സർവ്വകലാശാലകളിൽ ഉപരിപഠനത്തിന് അർഹരാകാൻ തക്കവണ്ണമുള്ള മാർക്കില്ലാത്തവരും, എന്നാൽ വിദേശസർവ്വകലാശാലകളുടെ ഇന്ത്യൻ ക്യമ്പസുകളിൽ പഠിക്കാൻ പണമുള്ളവരുമായ വിദ്യാർഥികൾക്ക് ‘ചുളുവിൽ’ ബിരുദം നൽകുന്ന ‘വ്യാജസർട്ടിഫിക്കറ്റ്’ നിർമ്മാതാക്കളുടെ നിലവാരത്തിലേക്ക് വിദേശസർവ്വകലാശാലകൾ ചുരുങ്ങാൻ സാധ്യതയുണ്ട്.. ഇത് അഭ്യസ്തവിദ്യരായ തൊഴിൽ രഹിതരുടെ എണ്ണം വർദ്ധിപ്പിക്കാനേ ഉപകരിക്കൂ.
വിദേശസർവ്വകലാശാലകൾക്ക് അനുമതി നൽകുന്നതിന് പിന്നിലുള്ള ഉദ്ദേശ്യം, സർക്കാരിന് ചെലവഴിക്കാൻ കഴിയാത്തത്ര പണച്ചെലവുള്ള വിഷയങ്ങൾ പഠിപ്പിക്കുന്ന കോളേജുകൾ സ്വകാര്യസംരംഭകർ നിർമ്മിക്കും എന്നതാണ്. വിദേശസർവ്വകലാശാലകൾ അനുവദിച്ച മറ്റ് രാജ്യങ്ങളിലെ അനുഭവങ്ങൾ മറിച്ചാണ്. പണച്ചെലവ് കുറഞ്ഞ, അതത് രാജ്യങ്ങൾക്ക് ആവശ്യമില്ലാത്ത കോഴ്സുകളാ‍ണ് വിദേശസർവ്വകലാശാലകൾ പഠിപ്പിക്കാറ്. ഉദാഹരണത്തിന്, ഇന്ത്യക്ക് കൂടുതൽ ഡോക്ടർമാരെ ആവശ്യമുണ്ട്.പക്ഷേ, വിദേശസർവ്വകലാശാലകൾ പഠിപ്പിക്കുന്നത് വിവരസാങ്കേതിക വിദ്യ ആണെങ്കിൽ, അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ വർദ്ധിപ്പിക്കുക വഴി അത് രാജ്യത്തിന് ദോഷമേ ചെയ്യൂ.. ഒരു രാജ്യത്തിന്റെ പരിതസ്ഥിതികൾ അറിയാവുന്ന തദ്ദേശീയ സർക്കാരുകൾ തന്നെയാണ് ഈ രംഗത്ത് മുൻകൈയ്യെടുക്കേണ്ടത്.
വിദേശസർവ്വകലാശാലകളുടെ പാഠ്യപദ്ധതി അവർ തന്നെ തയ്യാറാക്കിയതായിരിക്കും.ഈ പാഠ്യപദ്ധതിയ്ക്ക് ഇന്ത്യൻ സാഹചര്യങ്ങളുമായി പുലബന്ധം പോലും കാണില്ല. ഉദാഹരണത്തിന്-അമേരിക്കയിൽ പഠിപ്പിക്കുന്ന സാമ്പത്തികശാസ്ത്രത്തിന് ഇന്ത്യൻ അവസ്ഥകളുമായി യാതൊരു ബന്ധവുമില്ല. അമേരിക്കൻ സർവ്വകലാശാലയുടെ ഇന്ത്യൻ ക്യാമ്പസിൽ പഠിപ്പിക്കാ‍ൻ പോകുന്നത് ഈ സാമ്പത്തികശാസ്ത്രം തന്നെയാണ്. അങ്ങനെ, ഇന്ത്യയെക്കുറിച്ചും ഇന്ത്യൻ സാഹചര്യങ്ങളെക്കുറിച്ചും അജ്ഞരായ യുവതലമുറയെയാണ്, വിദേശസർവ്വകലാശാലകൾ ഇന്ത്യയിൽ സൃഷ്ടിക്കുക. മാത്രമല്ല, ഒരു തരം ആശയപരമായ അടിമത്തത്തിലേക്ക് നയിക്കുകയും ചെയ്യും.വൈദേശികമായതെന്തും മുള്ളോടെ വിഴുങ്ങുന്ന നമ്മുടെ ഉന്നതമധ്യവർഗ്ഗത്തിന്റെ മനോഭാവം തന്നെ പതിറ്റാണ്ടുകളുടെ ബ്രിട്ടീഷ് വിദ്യാഭ്യാസത്തിന്റെ ആശയപരമായ അടിമത്തത്തിന്റെ സൃഷ്ടിയാണ്.
ഈ പദ്ധതി തികച്ചും ഉന്നതവിദ്യാഭ്യാസമേഖലയെ ലക്ഷ്യം വച്ചുള്ളതാണെന്ന് കരുതിയെങ്കിൽ തെറ്റി. വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന വൻ കുത്തകകൾക്ക് രാജ്യത്തെ വിദ്യാഭ്യാസരംഗത്തെയാകെ തുറന്ന് കൊടുക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണോ ഈ പദ്ധതിയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആദ്യം ഉന്നതവിദ്യാഭ്യാസ രംഗം തുറന്ന് കൊടുക്കുക. വിദേശസർവ്വകലാശാലകളുടെ അധിനിവേശത്തിൽ ദേശീയ സർവ്വകലാശാലകൾ നിലം പതിക്കും. സർക്കാർ ഇപ്പോൾ പ്രാഥമിക വിദ്യാഭ്യാ‍സ മേഖലയെ തകർക്കാനുള്ള തയ്യാറെടുപ്പിലാണ്. പത്താം ക്ലാസ് പൊതുപരീക്ഷ നിർബന്ധിതമല്ലാതാക്കൽ, ഇന്ത്യ ഒട്ടാകെ ഏകീകൃത സിലബസ് കൊണ്ടുവരാനുള്ള പദ്ധതി, മുതലായ നീക്കങ്ങൾ പ്രാഥമിക വിദ്യാഭ്യാസ മേഖലയുടെ നട്ടെല്ലൊടിക്കുക എന്ന ലക്ഷ്യത്തോടെയുള്ളവയായിരുന്നു. പ്രാഥമിക വിദ്യാഭ്യാസവും നിലം പതിച്ച് കഴിയുമ്പോൾ വിദേശ സിലബസ് പിന്തുടരാൻ ഇന്ത്യൻ സ്കൂളുകളെ അനുവദിക്കുന്ന നിയമം കൊണ്ടുവരും.അതോടെ ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസവും സമ്പന്നന്റെ മാത്രം സ്വത്തായിത്തീരും. വിദ്യാഭ്യാസ കുത്തകകൾ ഇന്ത്യയിൽ കൊടി കുത്തി വാഴും.

എന്തിന് വിദേശികൾ?

ഇന്ത്യൻ വിദ്യാഭ്യാസ രംഗം എങ്ങനെ ഈ ശോചനീയാവസ്ഥയിൽ എത്തപ്പെട്ടു? ഏറ്റവും പ്രാധാന്യമർഹിക്കുന്ന മേഖലയായിട്ടുപോലും സർക്കാർ ആത്മഹത്യാപരമായ അലംഭാവമാണ് വിദ്യാഭ്യാസ രംഗത്തോട് കാണിക്കുന്നത്. മൊത്തം ആ‍ഭ്യന്തര ഉല്പാദനത്തിന്റെ വെറും അര ശതമാനമാണ് കേന്ദ്രസർക്കാർ വിദ്യാഭ്യാസ മേഖലയ്ക്കായി നീക്കിവയ്ക്കുന്നത്.
2004-ൽ ഒന്നാം യു.പി.എ സർക്കാർ അധികാരത്തിലേറിയപ്പോൾ വിദ്യാഭ്യാസ രംഗത്തെ നിക്ഷേപം ആറ് ശതമാനമായി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇത് അന്ന് പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വിദ്യാഭ്യാസത്തിന്റെ പറുദീസയായി മാറുമായിരുന്നു.
15000 സർവ്വകലാശാലകളും 50000 കോളേജുകളും പുതുതായി സർക്കാർ മൂലധനം ഉപയോഗിച്ച് പണിതാൽ തന്നെ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസരംഗത്തുള്ള പ്രശ്നങ്ങൾ ഏറെക്കുറെ മാറിക്കിട്ടും. ഇതിന് ഐ.പി.എല്ലിന് സൌജന്യങ്ങൾ ചെയ്യാൻ ചെലവഴിക്കുന്ന പണം മതി.
അന്തർദേശീയ നിലവാരത്തിലുള്ള പാഠ്യപദ്ധതി ആവശ്യമാണെങ്കിൽ വിദേശ സകലാശാലകൾക്ക് ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങാൻ അനുമതി നൽകണമെന്നില്ല. പകരം, ഇന്ത്യൻ സർവ്വകലാശാലകളും വിദേശ സർവ്വകലാശാലകളും സഹകരിച്ചാൽ മാത്രം മതി.അതിന് അവ തമ്മിൽ കരാർ ഒപ്പിട്ടാൽ മാത്രം മതി. ചൈന പോലെയുള്ള രാജ്യങ്ങൾ ഈ രീതിയാണ് അവലമ്പിച്ചത്. ഈ രീതി ഫലപ്രദമാണെന്ന് തെളിയുകയും ചെയ്തു.
അന്താരാഷ്ട്ര നിലവാരത്തിൽ പഠിച്ച വിദ്യാർഥികളുടെ സേവനം ഇന്ത്യക്കാവശ്യമുണ്ട്.അതിനും വിദേശ സർവ്വകലാശാലകളെ ഇങ്ങോട്ട് കൊണ്ടുവരണമെന്നില്ല. സമർഥരായ ഇന്ത്യൻ വിദ്യാർഥികളെ സ്കോളർഷിപ്പ് നൽകി സർക്കാർ തന്നെ വിദേശത്തേക്കയച്ചാൽ മതി. വിദേശത്ത് തന്നെ അവർ ഉറച്ച് പോകാതിരിക്കാൻ , സ്കോളർഷിപ്പ് ലഭിക്കണമെങ്കിൽ, പഠനശേഷം ഇന്ത്യയിൽ തിരികെ വന്ന് ഒരു നിശ്ചിത കാലം അധ്യാപകനായോ ഗവേഷകനായോ ജോലി ചെയ്യണം എന്ന വ്യവസ്ഥ വച്ചാൽ മതി. അങ്ങനെ മസ്തിഷ്കച്ചോർച്ച സർക്കാരിന് നിയന്ത്രിക്കുകയും ചെയ്യാം.ഒപ്പം നമ്മുടെ സർവ്വകലാശാലകൾക്ക് പ്രതിഭാധനരായ അധ്യാപകരെ ലഭിക്കുകയും അവ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുകയും ചെയ്യും.
സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ഒരു നല്ല സർക്കാരിന്റെ ലക്ഷണമല്ല. സർക്കാർ മൂലധനം ഉപയോഗിച്ച് ഉന്നതവിദ്യാഭ്യാസരംഗത്തെ രംഗത്തെ മെച്ചപ്പെടുത്തുന്നതിന് പകരം, എല്ലാ ഉത്തരവാദിത്തങ്ങളും സ്വകാര്യമേഖലയെയും വിദേശികളെയും ഏല്പിക്കുക വഴി സർക്കാർ സ്വന്തം ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് ചെയ്യുന്നത്.. വിദ്യാഭ്യാസം ഒരു ചരക്കല്ലെന്നും,അതൊരു സാമൂഹിക പ്രക്രിയയാണെന്നുമുള്ള വസ്തുത വിസ്മരിച്ചുകൊണ്ടുള്ള ഏത് പദ്ധതിയും നമ്മെ പിന്നോട്ട് വലിക്കും. പ്രസ്തുത പദ്ധതിയും അത്തരത്തിലുള്ള ഒന്നായിപ്പോയി എന്നതാണ് നിർഭാഗ്യകരമായ വസ്തുത.

Thursday, March 27, 2008

യവനിക- 25 വര്‍ഷങ്ങള്‍ക്ക് ശേഷം കാണുമ്പോള്‍

Rating-6.75 / 10



മലയാള സിനിമയിലെ നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെട്ട, ഇന്നും വിശേഷിപ്പിക്കപ്പെടുന്ന ‘യവനിക’ ഈയിടെ കാണാന്‍ ഇടയായി. തിരക്കഥയും സംവിധാനവും അഭിനയവും(ങ്ങളും) നന്നായെങ്കിലും ഒരു നാഴികക്കല്ലെന്ന് വിശേഷിപ്പിക്കപ്പെടാനുള്ള യോഗ്യത ഇതിനുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കഥാഗതി

ബ്ലോഗര്‍മാരില്‍ ഭൂരിപക്ഷവും ഈ സിനിമ കണ്ടിട്ടുള്ളതിനാലും കണ്ടിട്ടില്ലാത്തവരില്‍ ഭൂരിപക്ഷത്തിനും ഇതിന്റെ ഇതിവൃത്തം അറിയാം എന്നതിനാലും കഥ അധികം വിശദീകരിച്ച് പറയേണ്ടിവരും എന്ന് തോന്നുന്നില്ല. കൃഷ്ണപുരം ‘ഭാവന തിയേറ്റേഴ്സ്’‘ എന്ന നാടകസംഘത്തിലെ തബലിസ്റ്റായ അയ്യപ്പനെ(ഭരത് ഗോപി) കാണാതകുന്നു. ഇതിനെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിന്റെ കഥയാണ് യവനിക പറയുന്നത്. അയ്യപ്പന്‍ ഒരു തികഞ്ഞ ധിക്കാരിയാണ്. ലോകക്രമങ്ങളും നിയമങ്ങളും ഒന്നും അയാ‍ള്‍ക്ക് ബാധകമല്ല. അടിസ്ഥാനപരമായി അയാള്‍ ഒരു നാടോടിയാണ്. പോകുന്നിടത്തെല്ലാം അയാള്‍ക്ക് ഭാര്യമാരുണ്ടാകും.ഇത്തവണ അയ്യപ്പന്‍ സ്ത്രീ ലമ്പടന്‍ എന്നതിലുപരി ഒരു ചൂഷകന്റെ വേഷം കെട്ടുന്നു. ഇത്തവണത്തെ അയാളുടെ വേട്ടമൃഗമാണ് രോഹിണി(ജലജ). ദാരിദ്ര്യം കൊടികുത്തിവാഴുന്ന കുടുംബത്തിലെ അംഗമാണ് രോഹിണി. അയ്യപ്പനാണ് അവളെ നാടകരംഗത്തിലേക്ക് കൊണ്ടുവന്നത്. നാടകത്തില്‍ നിന്നും അവള്‍ക്ക് ലഭിക്കുന്ന പണം മുഴുവന്‍ അയാള്‍ ധൂര്‍ത്തടിക്കുന്നു.ഒരുനാള്‍ അയ്യപ്പന്റെ മൃതദേഹം ചാക്കില്‍ കെട്ടപ്പെട്ട നിലയില്‍ പോലീസ് കണ്ടെടുക്കുന്നു. ഒടുവില്‍ പ്രതീക്ഷിച്ചത് പോലെ നായികയായ രോഹിണിയുടെ കുറ്റസമ്മതത്തോടെ ടൈറ്റില്‍ തെളിയുന്നു.
ഒരു കുറ്റാന്വേഷണചിത്രം എന്നതിലുപരിയായി എന്താണ് ഈ ചിത്രത്തിലുള്ളതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. മറ്റു കുറ്റാന്വേഷണചിത്രങ്ങളിലുള്ള സസ്പെന്‍സും സങ്കീര്‍ണ്ണതയും ഇതിനില്ല.
അയ്യപ്പനെ അവതരിപ്പിച്ച ഭരത് ഗോപിയുടെ അഭിനയം നന്നായെങ്കിലും കഥാപാത്രത്തിന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ സംവിധായകന്‍ ഇറങ്ങിച്ചെല്ലുന്നില്ല. ധിക്കാരി,നാടോടി, സ്ത്രീ ലമ്പടന്‍, വഴക്കാളി,ദുഷ്ടന്‍ മുതലായ നിഷേധാത്മക മുദ്രകള്‍ ചാര്‍ത്തുക മാത്രമേ സംവിധായകനും തിരക്കഥാകൃത്തും ചെയ്തിട്ടുള്ളൂ. ‘ചെങ്കോലി‘ലെ സേതുമാധവന്‍ എന്ന കഥാപാത്രത്തേക്കാള്‍ എത്രയോ താഴെയാണ് യവനികയിലെ അയ്യപ്പന്‍.K.G.ജോര്‍ജ്ജ് എന്ന സംവിധായകന്‍ നാടകാവബോധത്തില്‍ നിന്ന് പുറത്ത് കടന്നിട്ടില്ല എന്നതും വ്യക്തമാണ്. യവനിക എന്നത് സിനിമ എന്നതിലുപരിയായി ഒരു നാടകമാണ്. സിനിമാറ്റിക് മൂലകങ്ങള്‍ സിനിമയിലെ ചില ഭാഗങ്ങളില്‍ മാത്രമേ ഉള്ളൂ. ചില അസ്വാഭാവികതകളും ഉണ്ട്. ജലജ, വേണു നാഗവള്ളി എന്നിവരുടെ കഥാപാത്രങ്ങളും വേണ്ടത്ര വികസിച്ചിട്ടില്ല. സ്ത്രീ പീഢനം ജോര്‍ജ്ജിന് ഇഷ്ടപ്പെട്ട വിഷയമാണെന്ന് തോന്നുന്നു!അദ്ദേഹത്തിന്റെ മറ്റ് ചില ചലച്ചിത്രങ്ങളും ഈ പ്രമേയത്തില്‍ തന്നെയാണ് ചെയ്യപ്പെട്ടത് (ഉദാ-ലേഖയുടെ മരണം-ഒരു ഫ്ലാഷ്ബാക്ക്).


ദോഷം മാത്രം പറയരുതല്ലോ. സിനിമാറ്റിക്കായ കുറ്റാന്വേഷണ രീതിയല്ല യവനികയിലുള്ളതെങ്കിലും ആധുനിക പോലീസ് മുറയിലുള്ള യഥാര്‍ഥ്യത്തിന് നിരക്കുന്ന കുറ്റാന്വേഷണ രീതിയാണ് യവനികയില്‍ നാം കാണുന്നത്. എല്ലാ നടന്മാരുടെയും നടികളുടെയും അഭിനയം മികച്ച നിലവാരം പുലര്‍ത്തി. സാധാ‍രണ സിനിമാ സംവിധായകര്‍ ചെയ്യുന്നത് പോലെ, ജലജയുടെ കഥാപാത്രവും വേണു നാഗവള്ളി അവതരിപ്പിച്ച കഥാപത്രവും പ്രണയിക്കുന്നതായി കെ.ജി.ജോര്‍ജ്ജ് ചിത്രീകരിച്ചില്ല എന്ന വസ്തുത ശ്രദ്ധേയമാണ്. പ്രണയേതര സ്ത്രീപുരുഷബന്ധങ്ങളുടെ ഊഷ്മളത പ്രകടീകരിക്കുന്ന തിരക്കഥാകൃത്തിന്റെ രചനാതന്ത്രം പ്രശംസനീയമാണ്. O.N.V കുറുപ്പ് രചിച്ച് എം.ബി.ശ്രീനിവാസന്‍ സംഗീതം നല്‍കിയ ഗാനങ്ങള്‍ ശ്രവണ മധുരമാണ്. ജഗതിയുടെ ഹാസ്യനമ്പരുകള്‍ ചിരി പടര്‍ത്തും.തീരെ വിരസമല്ല യവനിക. അനാവശ്യ സീനുകള്‍ ഉള്‍പ്പെടുത്താതിരിക്കാനും കഥാഗതി ഇടയ്ക്കിടെ മാറ്റി കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനും നാടകീയത വരുത്താനും സംവിധായകന്‍ കാണിച്ച ശ്രദ്ധ പ്രശംസനീയമാണ്.
വിധിയെഴുത്ത്- ഒരു ’നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സിനിമ കാണതിരിക്കുന്നത് ശരിയല്ല. പക്ഷെ,വളരെ നല്ല സിനിമ എന്ന് പ്രതീക്ഷിച്ച് ഈ സിനിമ കാണരുത്. നാഴികക്കല്ല് എന്ന് കേള്‍ക്കുമ്പോള്‍ ‘ചെമ്മീനെ’ഓര്‍ക്കാതിരിക്കുക. ജനപ്രിയതയുടെ ആഘോഷങ്ങള്‍ കൊണ്ട് മാത്രം ഒരു സിനിമയെ എത്ര മാത്രം പ്രശസ്തമാകുന്നു എന്ന് ‘യവനിക’ കാണുമ്പോള്‍ മനസ്സിലാകുന്നു.

Tuesday, March 4, 2008

കല്‍ക്കട്ട ന്യൂസ്-ഒരു നിരൂപണം


Rating- 5/10
താരജാടകളുടെ ‘പുണ്ണാക്ക്‘ ഹീറോയിസമില്ലാത്തതിനാലും വര്‍ത്തമാനകാലാവസ്ഥയില്‍ സ്ത്രീ നേരിട്ടുകൊണ്ടിരിക്കുന്ന

പ്രശ്നങ്ങളെ സത്യസന്ധതയോടെ ചിത്രീകരിച്ചിരിക്കുന്നതിനാലും ശ്രദ്ധേയമാണ് ‘കല്‍ക്കട്ടാ ന്യൂസ്’‘ എന്ന ചലച്ചിത്രം.

ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം കേന്ദ്രപ്രമേയമായത് മേന്മയുടെ മാറ്റ് വര്‍ദ്ധിപ്പിച്ചു. എങ്കില്‍ത്തന്നെയും

ബ്ലെസ്സിയുടെ മുന്‍ ചിത്രങ്ങളുടെ ഏഴയലത്ത്പോലും വരുന്നില്ല കല്‍ക്കട്ട ന്യൂസ്.

കഥാഗതി

ദൃശ്യമാധ്യമ പ്രവര്‍ത്തകനായ അജിത്ത് തോമസി (ദിലീപ്) ന്റെയും അയാളുടെ അന്വേഷണാത്മക

പത്രപ്രവര്‍ത്തനത്തിന്റെയും കഥയാണ് കല്‍ക്കട്ട ന്യൂസ് പറയുന്നത്. ‘shadows of calcutta' എന്നൊരു

അന്വേഷണാത്മക ചിത്രവും അയാള്‍ നിര്‍മ്മിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ പകര്‍ത്തപ്പെടുന്ന

കല്‍ക്കട്ട നഗരത്തിലെ യഥാര്‍ഥ സംഭവങ്ങളാണ് ‘shadows of calcutta'യിലെ ദൃശ്യങ്ങള്‍. ദുര്‍ഗ്ഗാ പൂജ

പകര്‍ത്താന്‍ മൊബൈല്‍ ഫോണുമായി പൂജ നടക്കുന്ന സ്ഥലത്തെത്തിയ കഥാനായകന്‍ രണ്ട് മലയാളി

ദംബതികളെ കണ്ടുമുട്ടുന്നു. ഹരി(ഇന്ദ്രജിത്ത്)യും കൃഷ്ണപ്രിയ(മീരാ ജാസ്മിന്‍)യും.
ദിവസങ്ങള്‍ക്കു ശേഷം ഹരി കൊല്ലപ്പെട്ടതായി അജിത്ത് കണ്ടെത്തുന്നു. ഒരു മുറിയില്‍ പൂട്ടിയിട്ടപ്പെട്ട

നിലയില്‍ കൃഷ്ണപ്രിയയെയും കണ്ടെത്തുന്നു.ഹരിയുടെ മരണവാര്‍ത്തയറിയുന്ന കൃഷ്ണപ്രിയ മാനസികമായി

തകരുന്നു.കൃഷ്ണപ്രിയയുടെ സംരക്ഷണം അജിത്ത് ഏറ്റെടുക്കുന്നു.തന്റെ സഹപ്രവര്‍ത്തകള്‍ക്കൊപ്പം അജിത്ത്

കൃഷ്ണപ്രിയയെ താമസിപ്പിക്കുന്നു. കൃഷ്ണപ്രിയ മാനസികനില വീണ്ടെടുക്കുന്നു. കഥാനായിക സംഭവങ്ങളുടെ ചുരുള്‍

ഒരോന്നായി അഴിക്കുന്നു.കല്‍ക്കട്ടയില്‍ പ്രവൃത്തിച്ചുവരുന്ന സെക്സ് റാക്കറ്റിന്റെ ഇരയായ്

ഒടുങ്ങേണ്ടിയിരുന്നവളായിരുന്നു കൃഷ്ണപ്രിയ. ഹരി അവളെ വിവാഹം കഴിച്ച് കല്‍ക്കട്ടയിലേക്ക് കൊണ്ടുവന്നത്

അവളെ വേശ്യാവൃത്തിക്ക് അയയ്ക്കാനായിരുന്നു. ഇതിന് കൃഷ്ണപ്രിയ വിസമ്മതിച്ചതോടെ ഹരി പിണങ്ങിപ്പോകുന്നു.

ഹരി ഇക്കാര്യത്തില്‍ ചിലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ഒടുവില്‍ അവര്‍ തന്നെ ഹരിയെ വധിക്കുന്നു.

ജനപ്രീതിക്ക് വേണ്ടി ഒരു പ്രണയവും ബ്ലസി ചേര്‍ത്തിരിക്കുന്നു. അജിത്തും കൃഷ്ണപ്രിയയും പ്രണയബദ്ധരാകുന്നു.

ഒടുവില്‍ ഒരിക്കല്‍ക്കൂടി കൃഷ്ണപ്രിയ സെക്സ് റാക്കറ്റില്‍ പെടുന്നു.
അജിത്തും കൃഷ്ണപ്രിയയും പ്രണയിക്കേണ്ടതില്ലായിരുന്നു.ഇത് ഒരു ശുഭപര്യവസായി ആക്കേണ്ടതില്ലായിരുന്നു. ക്ലൈമാക്സ് മോശമായിരുന്നു എന്ന് തന്നെ പറയാം. ബ്ലാക്ക് മാജിക്ക് ആവശ്യമില്ലാതെ ചേര്‍ക്കേണ്ടതില്ലായിരുന്നു.സിനിമയുടെ സിംഹഭാഗവും അനാവശ്യ രംഗങ്ങളായിരുന്നു. മീര ജാസ്മിന്റെ അഭിനയം ഒരേ കടലിനെ ഓര്‍മ്മിപ്പിച്ചു. മീര ജാസ്മിന് മുഖ്യധാരാ സിനിമയില്‍ അഭിനയിക്കാനുള്ള പക്വത ഇല്ല. ദിലീപിന്റെ അഭിനയം മോശമായില്ല
Verdict- ഒരു നല്ല സിനിമയെന്നും ഒരു ജനപ്രിയ ചിത്രമെന്നും ഇതിനെ വിളിക്കാന്‍ കഴിയില്ല. നല്ല

സിനിമയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംവിധായകനെ നമുക്കിതില്‍ കാണാം. അധികം പ്രതീക്ഷ

പുലര്‍ത്താതെ തിയേറ്ററില്‍ പോകുന്നവര്‍ക്ക് ഒരു വിധം ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രം.

Friday, January 18, 2008

പത്രമുതലാളിമാരും മീനാക്ഷിയും നമ്മളും


പത്രമുതലാളിമാരും നമ്മളും മീനാക്ഷി റെഡ്ഡിമാധവനും

കലാകൌമുദിയില്‍ വന്ന രണ്ട് ലേഖനങ്ങളാണ് ഈ ബ്ലോഗിയന്‍ കുറിപ്പിനാധാരം. പി.സുരേഷ് ബാബുവിന്റെ ‘പുരുഷന്മാരാണ് പുതിയ സ്ത്രീകള്‍‘ (ലക്കം-1677), മനോജ് ബാലകൃഷ്ണന്റെ ‘ബൂലോകത്തിന് തീ കൊളുത്തിയ മീനാക്ഷി‘ (ലക്കം-1679) എന്നിവയാണ് പ്രസ്തുത ലേഖനങ്ങള്‍. ലേഖനങ്ങള്‍ക്കാധാരമായ 'the compulsive confessor' എന്ന മീനാക്ഷിയുടെ ബ്ലോഗ് സന്ദര്‍ശിച്ചു.വെറും ഒരു സാധാരണ ആംഗലേയ ബ്ലോഗ് മാത്രമാ‍യിരുന്നു അത്.
ഇന്നത്തെ അച്ചടി മാധ്യമങ്ങളില്‍ ബ്ലോഗുകളെ കുറിച്ചുള്ള ലേഖനങ്ങള്‍ വര്‍ദ്ധിച്ച് വരുന്നു. ഇതിന്റെ പൊരുള്‍ അവ്യക്തമാണ്. എങ്കില്‍ തന്നെയും ലേഖകന് (സംശയിക്കേണ്ട, ഞാന്‍ തന്നെയാണ് സംശയക്കാരന്‍), ചില ഊഹാപോഹങ്ങളൊക്കെയുണ്ട്. ഏതായാലും, പത്രമുതലാളിമാരും പത്രാധിപന്മാരും, ബ്ലോഗുകളാണ് നാളത്തെ മാധ്യമങ്ങള്‍ എന്ന് മനസ്സിലാക്കിയിട്ടല്ല ഇതൊക്കെ ചെയ്യുന്നതെന്ന് സ്പഷ്ടം. ഒന്നുകില്‍, ഇത് പത്ത് കോപ്പി കൂടുതല്‍ ചിലവാക്കനുള്ള തന്ത്രമാണ്. അല്ലെങ്കില്‍ ‘ലേഖനക്ഷാമ‘ത്തെ അതിജീവിക്കാനുള്ള തന്ത്രം. ഏതായാലും ഇന്നത്തെ അച്ചടിമാധ്യമങ്ങള്‍ ബ്ലോഗുകളെ പറ്റിയുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് വഴി ഇരുകൂട്ടരും അന്യോന്യം സഹായിക്കുന്നു. ഒരുവശത്ത് ബ്ലോഗുകളുടെ പ്രചാരം വര്‍ദ്ധിക്കുന്നു. കൂടുതല്‍ കൂടുതല്‍ ബ്ലോഗര്‍മാര്‍ ഉണ്ടാകുന്നു. മറുവശത്ത്, അച്ചടിമാധ്യമങ്ങള്‍ക്ക് ലേഖനക്ഷാമം പരിഹരിക്കാം.‘കാക്കയുടെ വിശപ്പും മാറും, പശുവിന്റെ ശരീരത്തില്‍ നിന്നും ചെള്ളും പോയിക്കിട്ടും‘ പ്രയോഗത്തെ അന്വര്‍ദ്ധമാക്കുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്ന സ്ഥിതിക്ക് ആനുകാലികങ്ങളില്‍ ബ്ലോഗുകളെ പരിചയപ്പെടുത്താന്‍ എല്ലാ ലക്കങ്ങളിലും ഒന്നോ രണ്ടോ പേജുകള്‍ നീക്കിവയ്ക്കുന്നത് നന്നായിരിക്കും.
ഇനി മീനാക്ഷി റെഡ്ഡിമാധവനിലേക്ക് മടങ്ങിവരാം. നളിനി ജമീലയെപ്പോലെയുള്ള ‘മഹതി‘കളുടെ ടിപ്പിക്കല്‍ ഇംഗ്ലീഷ് പതിപ്പാവുക എന്ന സ്മാരകദൌത്യം ശിരസ്സാവഹിക്കുക മാത്രമാണ് മീനാക്ഷി ചെയ്തത്. രണ്ടേ രണ്ട് വ്യത്യാസങ്ങള്‍ മാത്രം.
(1) മീനാക്ഷി റെഡ്ഡിമാധവന്റെ രചനകളില്‍ ഭാഷയുടെ കാഠിന്യവും തത്വചിന്തയുടെ സാന്നിധ്യവും ഉണ്ട്. ഒരു ‘ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ എന്ന നളിനി ജമീലയുടെ ആത്മകഥയില്‍ ഇവ രണ്ടും ഇല്ല.
(2) നളിനി ജമീലയെപ്പോലെയുള്ള വ്യക്തികള്‍, ലൈംഗികതയെ ഒരു തൊഴിലായി സ്വീകരിചിരുന്നു. മീനാക്ഷി റെഡ്ഡിമാധവന്‍ അങ്ങനെ ചെയ്തില്ല.
യഥാര്‍ഥത്തില്‍ ഒരേതരം വ്യക്തിത്വങ്ങളുടെ ഒരേതരം കഥകള്‍ പറഞ്ഞ് നമ്മെ ‘ബോറടി’പ്പിക്കുകയാണ് കലാകൌമുദിയും ഇതര പ്രസിദ്ധീകരണങ്ങളും.
മീനാക്ഷിയുടെ പുസ്തകം ബെസ്റ്റ് സെല്ലറാകുമെന്ന് ഉറപ്പ്. കാരണം , ‘ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ’ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയോ അത്തരം പുസ്തകങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ എഴുതപ്പെടുകയോ ചെയ്യപ്പെട്ടില്ല. ഇക്കാരണത്താല്‍, ഈ പുസ്തത്തിന് ഒരു പുതുമയുണ്ട്. അതിനാല്‍ തന്നെ ഇത് ബെസ്റ്റ് സെല്ലറാകും
ചുരുക്കിയെഴുതിയാല്‍ യാതൊരു വാര്‍ത്താപ്രാധാന്യവും നല്‍കേണ്ടതില്ലാത്ത വിഷയമാണിത്.

Saturday, November 24, 2007

അന്ത്യാഭിലാഷം


തൂക്കിക്കൊല്ലുന്നതിന് മുന്‍പ് കുറ്റവാളിയോട്- അവസാനമായി എന്തെങ്കിലും ആ‍ഗ്രഹമുണ്ടോ?
കുറ്റവാളി- എന്താഗ്രഹവും സാധിച്ച് തരുമോ?
ആരാച്ചാര്‍-ചെറിയ ആഗ്രഹമാണെങ്കില്‍ തരും.
കുറ്റവാളി-എങ്കിലെനിക്കൊരു മാംബഴം തിന്നണം.
ആരാച്ചാര്‍- അതിന് ഇപ്പോള്‍ മാംബഴക്കാലം അല്ലല്ലോ.
കുറ്റവാളി- സാരമില്ല. ഞാന്‍ കാത്തിരുന്നോളാം.

Friday, November 23, 2007

ഫലിതം


മകന്‍-അച്ഛാ, പരീക്ഷാഫലം വന്നാല്‍ എനിക്കെന്ത് മേടിച്ച് തരും?
അച്ഛന്‍-പരീക്ഷയില്‍ ജയിച്ചാല്‍ ഞാന്‍ നിനക്ക് ബൈക്ക് മേടിച്ച് തരാം. തോറ്റാല്‍ ഓട്ടോറിക്ഷയും.

സന്ദര്‍ശക നംബര്‍

ഇപ്പോള്‍ ഈ ബ്ലോഗ് വാ‍യിക്കുന്നവരുടെ എണ്ണം